ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

മാധവിക്കുട്ടി

Mashhari
0

''പ്രകടമാക്കാത്ത സ്നേഹം നിരര്‍ത്ഥകമാണ് .
പിശുക്കന്‍റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും.... "-   മാധവിക്കുട്ടി
                            (നീര്‍മാതളം പൂത്തകാലം )
മാധവിക്കുട്ടി എഴുതിയതൊക്കെയും കവിതയായിരുന്നു. ജീവരക്തം കൊണ്ടെഴുതിയ കവിതകൾ.ആ ഓര്‍മ്മകള്‍ക്കിന്ന് എട്ട് വയസ്സ്.

1934 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് കമലയെന്ന മാധവിക്കുട്ടി ജനിച്ചത്.അമ്മ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ബാലാമണിയമ്മ. അച്ഛന്‍ മാതൃഭൂമിയില്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി എം നായര്‍. എഴുത്തുകാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനും. കല്‍ക്കത്തയിലായിരുന്നു കമലയുടെ കുട്ടിക്കാലം. വ്യക്തിജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ക്കുപോലും സങ്കടപ്പെടുന്ന കൊച്ചുകുട്ടിയുടെ മനസ്സായിരുന്നു കമല  എന്ന മാധവിക്കുട്ടിക്കെങ്കിലും തന്‍റെ എഴുത്തുകളില്‍ അവര്‍ നിര്‍ഭയയമായിരുന്നു.
ഇംഗ്ലീഷില്‍ കമലാദാസ് എന്ന പേരില്‍ എഴുതിയകവിതകളിലൂടെയും മലയാളത്തില്‍ മാധവിക്കുട്ടിയെന്ന പേരില്‍ എഴുതിയ കഥകളിലൂടെയും അവര്‍ വായനാലോകത്തെ വിസ്മയിപ്പിച്ചു

പ്രായം കൊണ്ട് തന്നേക്കാളും ഏറെ വ്യത്യാസമുള്ള മാധവദാസിനെയാണ് കമല വിവാഹം കഴിച്ചത്. മൂന്ന് മക്കളാണ് ആ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞത്. എം ഡി നാലപ്പാട്ട്, ചിന്നന്‍, ജയസൂര്യ എന്നിവര്‍. ആത്മകഥാപരമായ രചനായെന്ന് വിശേഷിപ്പിക്കാവുന്ന ‘എന്റെ കഥ’ മലയാള വായനാലോകത്തെ വിസ്മയിപ്പിക്കുകയും അതേ സമയം യാഥാസ്ഥിതിക സമൂഹത്തെ  പൊള്ളിക്കുകയും  ചെയ്തു. ഭര്‍ത്താവ് മാധവദാസിനോടുള്ള സ്‌നേഹമാണ് മാധവിക്കുട്ടി എന്ന പേരില്‍ എഴുതാന്‍ കമലയെ പ്രേരിപ്പിച്ചത്. എഴുത്തിലും ജീവിതത്തിലും വിസ്മയങ്ങള്‍ക്കൊപ്പം വിവാദങ്ങളും കമലയെന്ന സുരയ്യയ്‌ക്കൊപ്പം നിറഞ്ഞുനിന്നു.

മാധവികുട്ടിയുടെ  എഴുത്തുകളില്‍ പ്രതിഫലിച്ചിരുന്നത് സ്നേഹം ,പ്രണയം ,
ആര്‍ദ്രത,ദയ ,വിരഹം എന്നീ വികാരങ്ങളാണ്.സ്നേഹത്തിന്റെ പര്യായമായിരുന്നു അവരുടെ ഭാഷയും. അവരൂടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍''.സ്നേഹമില്ലാതെ എനിക്ക് കവിതയില്ല .സ്നേഹം നഷ്ടപെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്. മാധവികുട്ടിയുടെ തീരുമാനങ്ങള്‍ പലപ്പോഴും മലയാളവായനലോകത്തെയും യാഥാസ്ഥിക സമൂഹത്തെയും അത്ഭുതപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തു അത്തരത്തിലുള്ള അവരുടെ ഒരു തീരുമാനമായിരുന്നു ഇസ്ലാം മതത്തിലേയ്ക്കുള്ള അവരുടെ കൂട് മാറല്‍. 1999ൽ ഇസ്‌ലാം മതം സ്വീകരിച്ച അവര്‍ കമലാ സുരയ്യ എന്ന പേര് സ്വീകരിച്ചു.ജീവിതത്തിൻറെ അവസാന നാളുകളിൽ അവർ ഹിന്ദു മതത്തിലേക്ക് മടങ്ങി വരാൻ തീവ്രമായി ആഗ്രഹിച്ചിരുന്നു എന്നും പറയപ്പെടുന്നു.

മതിലുകൾ, നരിച്ചീറുകൾ പറക്കുമ്പോൾ, തരിശുനിലം, എന്റെ സ്‌നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്‌, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, എന്റെ കഥ, ബാല്യകാലസ്‌മരണകൾ, വർഷങ്ങൾക്കുമുമ്പ്‌, ചന്ദനമരങ്ങൾ, മനോമി, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്ത കാലം, ചേക്കേറുന്ന പക്ഷികൾ, ഒറ്റയടിപ്പാത, മാധവിക്കുട്ടിയുടെ മൂന്നു നോവലുകൾ, നഷ്ടപ്പെട്ട നിലാംബരി, അമാവാസി (കെ. എൽ. മോഹനവർമ്മയോടൊത്ത്), കവാടം (സുലോചന​‍യോടൊത്ത്) എന്നി കൃതികൾ മലയാളത്തിലും സമ്മർ ഹൗസ്‌, കലക്‌ടഡ്‌ പോയംസ്‌ തുടങ്ങിയ ഇംഗ്ലീഷ്‌ കവിതാസമാഹാരങ്ങളും അവയിൽ ചിലതിന്റെ മലയാള വിവർത്തനങ്ങളും പ്രസിദ്ധീകരിച്ചു. ഓൺലി ദി സോൾ നോസ്‌ ഹൗ റ്റു സിങ്ങ്‌ 1996 ഒക്‌ടോബറിൽ ഡി.സി. ബുക്‌സ്‌ പ്രസിദ്ധപ്പെടുത്തി. എന്റെ കഥ 15 വിദേശഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.

1964ൽ ഏഷ്യൻ പോയട്രി പ്രൈസ്‌ (ദി സൈറൻസ്‌), 1965ലേ ഏഷ്യന രാജയങ്ങളിലെ ഇംഗ്ലിഷ്‌ ക,തികൾക്കുളള കെന്റ്‌ അവാർഡ്‌ (സമ്മർ ഇൻ കൽക്കത്ത), ആശാൻ വേൾഡ്‌ പ്രൈസ്‌, അക്കാദമി പുരസ്‌കാരം (കലക്‌ടഡ്‌ പോയംസ്‌) എന്നിവ ലഭിച്ചു. 1969ൽ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥയ്‌ക്കുളള അവാർഡ്‌ (തണുപ്പ്‌) നേടി. നഷ്‌ടപ്പെട്ട നിലാംബരിക്ക്‌ 1969ലേ എൻ.വി. പുരസ്‌കാരം ലഭിച്ചു. 1997ൽ നിർമാതളം പൂത്ത കാലം എന്ന,കൃതിക്ക്‌ വയലാർ അവാർഡും ലഭിച്ചു .

എന്നും  സ്നേഹത്തെക്കുറിച്ചും  അതിന്‍റെ  വിവിധ  ഭാവങ്ങളെക്കുറിച്ചും  എഴുതുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരുന്ന  'എന്‍റെ സ്വഭാവം സ്നേഹമാണ് '  എന്ന് പ്രഖ്യാപിച്ച മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി 2009 മേയ് 31 ന് തന്‍റെ എഴുപത്തിയഞ്ചാം വയസ്സില്‍ പൂനെയിലെ ജഹാംഗീര്‍ ആസ്പത്രിയില്‍ വെച്ച് പ്രണയത്തിന്‍റെ രാജകുമാരി നക്ഷത്രങ്ങളുടെ രാജകുമാരനെത്തേടി ആമി കഥകളുടെ നറുമണം ബാക്കിവെച്ച് യാത്രയായി.

കടപ്പാട്.... ജോയ്ഷ് മാഷ്

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !