ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ആസ്വാദനക്കുറിപ്പ് - കുടയില്ലാത്തവർ

Mashhari
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിന് ഒരു ആസ്വാദനക്കുറിപ്പ്. പ്രശസ്തകവി ശ്രീ ഒ.എൻ. വി. കുറുപ്പിന്റെ ശ്രദ്ധേയമായ ഒരു കവിതയാണ് 'കുടയില്ലാത്തവർ'. 'ഞാനഗ്നി' എന്ന കൃതിയിൽ നിന്നാണ് ഈ കവിത എടുത്തിട്ടുള്ളത്. വളരെ ലളിതമായ രചനാശൈലിയാണ് ഒ.എൻ.വിയുടേത്. അക്ഷരങ്ങളിൽ മധുരം നിറച്ച കവിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോൾ നമുക്ക് അത് ബോധ്യമാകും.
കവി തന്റെ കുട്ടിക്കാലത്ത് ഒരു വാഴയില തലയിൽവെച്ച് മഴയത്ത് സ്കൂളിലേയ്ക്ക് പോകുമ്പോൾ ഒരു പെൺകുട്ടി അനിയനെപ്പോലെ കരുതി അവളുടെ കുടയിൽ കൂട്ടി സ്കൂളിൽ കൊണ്ടുചെന്നാക്കിയ അനുഭവമാണ് ഈ വരികളിൽ പറഞ്ഞിരിക്കുന്നത്.
"കുടയില്ലാത്തോഴനെ കൂടെ നിർത്താൻ
കുറവു തോന്നാത്തൊരു കൊച്ചു പെങ്ങൾ!"
എന്ന വരികളിൽ 'കു ' എന്ന അക്ഷരം ആവർത്തിക്കുന്നതിനാൽ നല്ല ശബ്ദഭംഗിയുണ്ട്. ഇത് കവിതയ്ക്ക് നല്ല ഈണവും താളവും നൽകുന്നു. 'അനിയനല്ലാത്തോരനിയൻ' എന്ന പ്രയോഗം മനോഹരവും ഹൃദയസ്പർശിയുമാണ്.
"ഒരു വാഴയില വെട്ടി തലയിൽവച്ച്
ചെറു സ്ലേറ്റും ബുക്കും തൻമാറണച്ച് "
എന്ന വരികൾ വായിക്കുമ്പോൾ ആ രംഗം നമ്മുടെ മനസ്സിൽ തെളിയും. ഇത്തരം വാങ്മയചിത്രങ്ങൾ കവിതയെ കൂടുതൽ ആസ്വാദ്യമാക്കുന്നു.
ഈ കവിതയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികൾ
"കുതിരുന്നു ഞാനാമഴയിലല്ല
ഒരു കുഞ്ഞുപെങ്ങൾതൻ സ്നേഹവായ്പിൽ!"
എന്നതാണ്. ഈ വരികളിൽ കവി സനേഹത്തിൻ്റെ മധുരം നിറച്ചിരിക്കുന്നത് നമുക്ക് അനുഭവിക്കാൻ കഴിയും. 'കുടയില്ലാത്തവർ' എന്ന ശീർഷകം കവിതയുടെ ആശയവുമായി ചേർന്നുനിൽക്കുന്നതിനാൽ അനുയോജ്യമാണ്. നമുക്ക് ചുറ്റുമുള്ള എല്ലാവരെയും സ്നേഹിക്കാൻ ഈ കവിത നമ്മെ പ്രചോദിപ്പിക്കുന്നു.
മലയാള സാഹിത്യത്തിലെ പ്രിയ കവിയും ജ്ഞാനപീഠ ജേതാവുമായ ശ്രീ ഒ. എൻ .വി കുറുപ്പ് എഴുതിയ ഞാനഗ്നി എന്ന കവിതാ സമാഹാരത്തിലെ 'കുടയില്ലാത്തവർ എന്ന കവിതയിലെ ഏതാനും വരികളാണ് ഞാൻ വായിച്ചാസ്വദിച്ചത്.ഒരു പെങ്ങൾ തൻറെ അനിയനല്ലാത്ത ഒരു കുട്ടിയോട് കാണിക്കുന്ന അളവറ്റ സ്നേഹമാണ് ഈ വരികളുടെ മുഖ്യ ആശയം.
മഴയത്ത് ഒരു വാഴയില വെട്ടി തലയിൽ വെച്ച് , സ്ലേറ്റും ബുക്കും തൻറെ മാറോടുചേർത്ത് ,നനഞ്ഞു നടന്നു പോകുന്ന ഒരു കുട്ടിയെ ആണ് ഈ കവിതയിലെ പെങ്ങൾ കാണുന്നത്. തൻറെ അനിയൻ അല്ലാതിരുന്നിട്ടും അവനെ തൻറെ കുടയിൽ നിർത്താൻ ആ പെങ്ങൾ മടി കാണിക്കുന്നില്ല."നനയാതെ മോനേ"എന്ന് പറഞ്ഞ് ആ പെങ്ങൾ സ്നേഹത്തോടെ തൻറെ കുടയിലേക്ക് അവനെ ചേർത്തു നിർത്തുന്നതിലൂടെ ആസ്വാദകരുടെ ഹൃദയവും പെങ്ങളുടെ സ്നേഹം അനുഭവിക്കുകയാണ്.
ഒട്ടേറെ പ്രയോഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ കവിത.'അനിയനല്ലാത്തോരനിയൻ', 'നനയാതെയാകെ നനഞ്ഞു 'പോലുള്ള പ്രയോഗങ്ങൾ കവിതയ്ക്ക് മാറ്റുകൂട്ടുന്നു. കവിതയ്ക്ക് താളവും ഭംഗിയും നൽകുന്ന വിധത്തിൽ ആവർത്തിച്ചുവരുന്ന അക്ഷരങ്ങൾ പല വരികളിലും കാണാം. നനയാതെ, കനിവായി, അനിയനല്ലാത്തോരനിയൻ തുടങ്ങിയ വാക്കുകളിൽ ' ന' എന്ന അക്ഷരം ആവർത്തിക്കുന്നതിലൂടെ കവിതയുടെ ശബ്ദ ഭംഗി കൂട്ടുന്നു.
' കുതിരുന്നു ഞാനാ മഴയിലല്ലാ..
ഒരു കുഞ്ഞു പെങ്ങൾ തൻ സ്നേഹവായ്പിൽ '
എന്ന വരികളാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത്. താൻ യഥാർത്ഥത്തിൽ കുതിർന്നത് മഴയിൽ അല്ലെന്നും ആ പെങ്ങളുടെ സ്നേഹവായ്പിൽ ആണെന്നും കവി പറയുമ്പോൾ ഓരോ വായനക്കാരനും ആ പെങ്ങളുടെ സ്നേഹത്തിൻറെ പെരുമഴയിൽ ആണ് നനഞ്ഞുകുതിരുന്നത്.
കവിതയുടെ തലക്കെട്ട് ആശയവുമായി ചേർന്നു നിൽക്കുന്നു എന്ന് തന്നെ പറയാം. എല്ലാവർക്കും വളരെ വേഗം ആശയം ഉൾക്കൊള്ളാൻ കഴിയും വിധം വളരെ ലളിതമായ വാക്കുകൾ കൊണ്ട് സമൃദ്ധമാണ് കുടയില്ലാത്തവർ എന്ന ഈ കവിത. സ്നേഹത്തിൻറെ മഹത്വം വിളിച്ചോതുന്ന,എല്ലാ മനുഷ്യരും നമ്മുടെ കൂടെപ്പിറപ്പുകൾ ആണെന്ന് നമ്മെ പഠിപ്പിക്കുന്ന, വായനക്കാരെ സ്നേഹത്തിൻറെ കുടചൂടിക്കുന്ന ഈ കവിത ഒരിക്കൽ വായിച്ചാൽ തന്നെ നമ്മുടെ മനസ്സിൽ മായാതെ കിടക്കും.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !